ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന് തിരിച്ചടി തുടരുന്നു. രാജ്യസഭാംഗം സുസ്മിത ദേവ് രാജിവച്ചു. കഴിഞ്ഞ ദിവസം പോലും തൃണമൂൽ കോൺഗ്രസ് വിമതരെ കടുത്ത ഭാഷയിൽ വിമർശിച്ച സുസ്മിത ദേവിൽ നിന്നും അപ്രതീക്ഷിത നീക്കമാണ് ഉണ്ടായത്.
രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് നൽകിയ സുസ്മിതാദേവ് , പാർട്ടിയുടെ എല്ലാ പദവികളും പ്രാഥമിക അംഗത്വവും ഒഴിയുന്നതായി മമത ബാനർജിക്ക് കത്ത് നൽകി. തൊട്ടുപിന്നാലെ ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുമായി സുസ്മിത കൂടിക്കാഴ്ച നടത്തി.
ഉടൻ ബിജെപി അംഗത്വം എടുത്തേക്കും എന്നാണ് സൂചന. ടിഎംസി രാജ്യസഭാംഗം സുകേന്ദു ശേഖർ റായ് രാജി വച്ച് ഒരാഴ്ച പിന്നിടും മുൻപാണ് സുസ്മിത ദേവിന്റെ രാജി . ഒഴിവുവന്ന ഈ രണ്ടു രാജ്യസഭാ സീറ്റുകളും ഇനി ബിജെപിക്ക് ലഭിക്കും. പാർട്ടിയിലെ പ്രതിസന്ധിക്കിടെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ഡൽഹിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞദിവസം മമതാ ബാനർജി സോണിയ ഗാന്ധിയെ കണ്ടിരുന്നു. തൃണമൂൽ കോൺഗ്രസ് ലോക്സഭ എംപി സയോണി ഘോഷും വിമത ക്യാമ്പിൽ എത്തി. വിമത നീക്കത്തിന് ശേഷമുള്ള പുനഃസംഘടനയിൽ, മമത ബാനർജി സയോണി ഘോഷിന് തൃണമൂൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ ചുമതല നൽകിയിരുന്നു.